സംസ്ഥാനത്തെ സർവകലാശാലകളിലെ താത്കാലിക അസിസ്റ്റന്റ് ഗ്രേഡ് നിയമനങ്ങൾ ഇനി മുതൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവരിൽ നിന്ന് മാത്രമാക്കാൻ തീരുമാനം.
താത്കാലിക നിയമനങ്ങളിൽ ഭരണാനുകൂല യൂണിയനുകളും രാഷ്ട്രീയ നേതാക്കളും ഇടപെടുന്നുവെന്ന പരാതികളെ തുടർന്ന് ചാൻസലർ കൂടിയായ ഗവർണറാണ് വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രത്യേക നിർദേശം ഗവർണറുടെ ഓഫീസിൽ നിന്ന് ഉടൻ പുറത്തിറങ്ങും. പുതിയ തീരുമാനത്തോട് എം.ജി, കേരള സർവകലാശാലാ വി.സിമാർ സമ്മതം അറിയിച്ചിട്ടുണ്ട്.
നിലവിൽ മൂന്ന് വർഷം കൂടുമ്പോൾ പി.എസ്.സി നടത്തുന്ന പൊതുപരീക്ഷ വഴിയാണ് 13 സർവകലാശാലകളിലെയും അസിസ്റ്റന്റ് ഗ്രേഡ് സ്ഥിരനിയമനങ്ങൾ നടത്തുന്നത്. എന്നാൽ ഇതിനിടയിൽ വരുന്ന താല്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തുന്നതിന് പകരം, ഭൂരിഭാഗം സർവകലാശാലകളും യൂണിയൻ ഇടപെടലുകളിലൂടെ സ്വന്തം നിലയ്ക്കാണ് ആളുകളെ നിയമിച്ചിരുന്നത്.
സമാനമായി കോളേജുകളിലെ താല്കാലിക അധ്യാപക നിയമനങ്ങളിലും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണന നൽകണമെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഗവർണറുടെ പുതിയ ഉത്തരവ് വരുന്നതോടെ സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾക്ക് അറുതിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
