തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് പേർ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണ് പാണ്ടനാട് സ്വദേശി ശിവദാസ് മരിച്ചു. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളത്തിൽ മുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിഞ്ഞ രാത്രി പുറത്തിറങ്ങിയ ശിവദാസിന്റെ മൃതദേഹം ഇന്ന് രാവിലെ വെള്ളക്കെട്ടിൽ കണ്ടെത്തുകയായിരുന്നു.
കോട്ടയം മണർകാടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പറമ്പുകര സ്വദേശി ശരണിന്റെ മൃതദേഹവും കണ്ടെത്തി. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ശരണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്.
ഇതിനിടെ, കോട്ടയം രാജഗിരിയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ രാജേഷിനായി കാര്യങ്കോട് പുഴയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. കണ്ണൂർ പേരാവൂർ തൊണ്ടിയിൽ പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയ്ക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
ഹനീഫയെ കണ്ടെത്തുന്നതിനായി വയനാട്ടിൽ നിന്നെത്തിയ 12 അംഗ പ്രത്യേക രക്ഷാസംഘവും തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദീതീരങ്ങളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
