തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയിൽ കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനെ ക്രൂരമായി മർദ്ദിച്ചതിലൂടെ എസ്.എഫ്.ഐ ക്രിമിനൽ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്.എഫ്.ഐ ക്രിമിനലുകൾക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐ കാമ്പസുകളിൽ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ല.
സാഞ്ചോസിനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എൽ.എമാരായ എം.വിൻസെന്റും ചാണ്ടി ഉമ്മനും ഉൾപ്പെടെയുള്ളവരെയും എസ്.എഫ്.ഐ ക്രിമിനലുകൾ ആക്രമിച്ചു. പൊലീസിന്റെ സംരക്ഷണയിലാണ് എം.എൽ.എമാരെ കയ്യേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകൾക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുത്.
എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റതിന്റെ പേരിൽ യു.ഡി.എഫ് എം.എൽ.എമാർക്കും കെ.എസ്.യു പ്രവർത്തകർക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികൾക്കൊപ്പമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
പ്രിൻസിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ ക്രിമിനൽ സംഘത്തിന് സർക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നത്. കൊട്ടേഷൻ- ലഹരിക്കടത്ത് സംഘങ്ങളുടെ തലവൻമാരായ സംസ്ഥാനത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്.എഫ്.ഐ വിദ്യാർത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സി.പി.എം നേതൃത്വത്തെ ബാധിച്ച ജീർണതയാണ് അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളിലും കാണുന്നത്.
എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കാമ്പസുകളിൽ നടത്തുന്ന ക്രൂരതകൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓർക്കണം. രക്ഷാപ്രവർത്തനമല്ല കൊടും ക്രൂരതയാണ് എസ്.എഫ്.ഐ ക്രിമനലുകൾ കാമ്പസുകളിൽ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം. ഗുണ്ടാ സംഘങ്ങളെ കാമ്പസിൽ ഇനിയും അഴിച്ചു വിടാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിരോധമുണ്ടാകുമെന്നും അന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്