മലപ്പുറം : ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഊരാളുങ്കൽ സൊസൈറ്റിക്കും കേരള സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ. ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ള സംഘമായി മാറിയെന്നും, പിണറായി വിജയൻ മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകൾ സൊസൈറ്റിയിൽ നടന്നുവെന്നും അദ്ദേഹം കോഴിക്കോട് ആരോപിച്ചു.
ടെൻഡറില്ലാതെ പ്രവൃത്തികൾ ഏറ്റെടുക്കാൻ സാധിക്കുന്നതാണ് ഊരാളുങ്കലിനെ കരാർ കുത്തകയാക്കി മാറ്റുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഊരാളുങ്കലിന് മുന്നിൽ മുട്ടിടിച്ച് നിൽക്കുകയാണെന്നും ഉപകരാറുകൾ നൽകി വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് ഊരാളുങ്കലാണെന്ന് ആരോപിച്ച അൻവർ, യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കലിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്നും ടെൻഡറില്ലാതെ കരാർ നൽകുന്നത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെയും അൻവർ ആഞ്ഞടിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, പത്മകുമാർ എന്നിവരെയടക്കം ജാമ്യത്തിൽ പുറത്തിറക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കുറ്റപത്രം നൽകുന്നത് വൈകിപ്പിക്കുന്നതെന്നും, ഇതിന് പിന്നിൽ പി. ശശിയുടെ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു.
"എല്ലാം അട്ടിമറിക്കാനുള്ള ഭരണ സംവിധാനമാണ് ഇവിടെയുള്ളത്. ഞങ്ങളെല്ലാം മൂടിവെയ്ക്കും, കക്കാൻ പറ്റുന്നവർ കട്ടോളൂ, ഞങ്ങൾക്കും ഒരു വിഹിതം എത്തിച്ചാൽ മതി എന്നതാണ് ഇവരുടെ നയം," പി.വി. അൻവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
