തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ശബരിമല വികസന അതോറിറ്റി രൂപീകരണത്തിനെതിരെ കടുത്ത നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതോറിറ്റി രൂപീകരണത്തിലൂടെ ദേവസ്വം ബോർഡിന്റെ ഭരണാധികാരങ്ങളും സ്വയംഭരണാവകാശവും കവർന്നെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ബോർഡ് ഭരണസമിതിയുടെ നിലപാട്.
അതോറിറ്റി നിലവിൽ വരുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആയിരത്തി ഇരുനൂറിലധികം ക്ഷേത്രങ്ങളുടെ നിത്യ ചെലവുകളെയും നിലനിൽപ്പിനെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബോർഡിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ശബരിമലയിൽ നിന്നുള്ള വരുമാനമാണ്. വികസന അതോറിറ്റി വരുന്നതോടെ ഈ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുകയും അത് മറ്റ് ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളെ തകിടം മറിക്കുകയും ചെയ്യുമെന്നാണ് ബോർഡിന്റെ ആശങ്ക. അതിനാൽ പദ്ധതിയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്താനാണ് ബോർഡിന്റെ തീരുമാനം.
വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ നാളെ വിളിച്ചുചേർത്തിട്ടുള്ള ഉന്നതതല യോഗത്തിലേക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. ബോർഡിന്റെ പൊതുവികാരവും എതിർപ്പും രേഖാമൂലം തന്നെ പ്രസിഡന്റ് യോഗത്തിൽ മന്ത്രിയെ അറിയിക്കും.
അതോടൊപ്പം, ബോർഡിന്റെ വരുമാനത്തെയോ പരമ്പരാഗത അധികാരങ്ങളെയോ ബാധിക്കാത്ത രീതിയിൽ ശബരിമലയുടെ വികസനം മാത്രം ലക്ഷ്യമിട്ടുള്ള ബദൽ നിർദ്ദേശങ്ങളും കെ. ജയകുമാർ രേഖാമൂലം സർക്കാരിന് മുന്നിൽ സമർപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
