കൊച്ചി : ബാഹ്യസമ്മർദങ്ങളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന പോലീസ് സേനയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മാങ്ങാട്ടുപറമ്പിലെ കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
ഏത് സമയത്തും ഭയരഹിതരായി കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനുകളിലും കടന്നു ചെല്ലാനാകുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ബാഹ്യസമ്മർദ്ദങ്ങൾക്കും പൊലീസ് വഴങ്ങിയ കാലമുണ്ടായിരുന്നു. നിലവിൽ അത്തരമൊരു സാഹചര്യം ഇല്ല. നീതിപൂർവ്വം ഉത്തരവാദിത്തം പൊലീസുകാർക്ക് ചെയ്യാനാകുന്നുണ്ട്. ആ ഉത്തരവാദിത്തം പുതിയ സേനാംഗങ്ങളും ഭംഗിയായി നിറവേറ്റണം.
പൊതുജനങ്ങളോട് സൗമ്യമായി പെരുമാറുമ്പോൾ തന്നെ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ആരുടെയും അനുവാദത്തിന് കാത്തു നിൽക്കേണ്ടതില്ല. സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് സുരക്ഷ ഉറപ്പാക്കാൻ മുന്തിയ പരിഗണന നൽകണം. ജനങ്ങളുടെ സുഹൃത്തായി പ്രവർത്തിക്കുമ്പോഴും ക്രിമിനലുകളോട് വിട്ടുവീഴ്ച അരുത്.
ജനകീയ പൊലീസ് നയത്തിലൂന്നിയ പ്രവർത്തനമാണ് സേനയ്ക്കുള്ളത്. ആ പെരുമാറ്റങ്ങളാണ് സേനയിലേക്ക് പുതുതായി വരുന്നവരും പിന്തുടരേണ്ടത്. ബിടെക്, എംബിഎ, ബിരുദാന്തര ബിരുദം, ബി എഡ് തുടങ്ങി ഉയർന്ന വിദ്യാഭ്യാസ യോഗ്യത യുള്ളവരാണ് സേനയിലേക്ക് പുതുതായി കടന്നുവരുന്നത്. യോഗ്യതയ്ക്കനുസരിച്ച് ഉയർന്ന നിലവാരമുള്ള പെരുമാറ്റം സേനാംഗങ്ങൾക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബർ, ശാസ്ത്രീയ അന്വേഷണങ്ങളിൽ രാജ്യത്തെ ഒന്നാമത്തെ സേനയാണ് കേരളത്തിലേത്. പോലീസ് സേനയെ ആധുനീകരിക്കുന്നതിനും നവീകരിക്കുന്നതിനും വലിയ ശ്രമം നടക്കുന്നു. അടിസ്ഥാന സൗകര്യം വർധിപ്പിച്ചു സൈബർ ഫോറൻസിക് മേഖലയിൽ ആധുനിക പരിശീലനം നൽകുക, വനിതാ പ്രാതിനിധ്യം വർധിപ്പിക്കുക, സേനയുടെ അംഗബലം വർധിപ്പിക്കുക എന്നിവ സർക്കാർ നടപ്പാക്കുന്നു. ഇതിനനുസരിച്ച് നീതിപൂർവ്വമായി ജോലി ചെയ്യാൻ പോലീസിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
