തിരുവനന്തപുരം: വധശ്രമക്കേസിൽ അറസ്റ്റിലായി കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ കാപ്പാ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുഗതനെ കരുതൽ തടങ്കലിൽ പാർപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നത്.
2012 മുതൽ നരഹത്യാശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ലഹള സൃഷ്ടിക്കാൻ ശ്രമിക്കൽ തുടങ്ങി വിവിധ കേസുകളിൽ പ്രതിയായ വ്യക്തിയാണ് സുഗതനെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023ലും 2025ലും ഇയാളെ അറിയപ്പെടുന്ന റൗഡി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും അതിനുശേഷവും കുറ്റകൃത്യങ്ങളിൽ പങ്കാളിയായതായും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് സുഗതൻ കരുതൽ തടങ്കലിൽ കഴിയുന്നത്. കാപ്പാ നിയമപ്രകാരമുള്ള നടപടിയായതിനാൽ കോടതിയിൽ ഹാജരാക്കാതെയാണ് ജയിലിലേക്ക് മാറ്റിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിലെ കൗൺസിലറായ സുഗതൻ ഒളിവിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയത്. നേരത്തെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും അപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങിയത്.
കഴിഞ്ഞ മാസം വട്ടിയൂർക്കാവിന് സമീപമുള്ള ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് സുഗതൻ പ്രതിയായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പിന്നീട് കാപ്പാ ചുമത്തുകയായിരുന്നു.
അറസ്റ്റിനിടെ സുഗതന്റെ അനുയായികൾ പൊലീസ് സംഘത്തെ വളഞ്ഞതിനെ തുടർന്ന് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനിടെ എസ്എച്ച്ഒ വിപിനും എസ്.ഐ അഭിജിത്തിനും പരിക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
