തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ഇത്തരം കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല ഉത്തരവ് കണക്കിലെടുത്താണ് നീക്കം.നിലവിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പേരൂർക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരത്തിലെത്തി ഇവിടവുമായി ബന്ധപ്പെട്ട് സ്ഥിരമായി വീഡിയോകൾ ചെയ്യാറുള്ള യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കൊട്ടാരത്തിൽ സ്ഥിരമായി എത്തുന്നവരുടെയും സ്ഥിര സന്ദർശകരായ വിദേശികളുടെയും മൊഴിയും രേഖപ്പെടുത്തും.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ്അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല.
പിന്നാലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ ഉന്നത ഉദ്യോഗസ്ഥരോട് വാക്കാൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ നാല് മാസം പൊലീസ് അന്വേഷിച്ചു. കിട്ടാതെ വന്നതോടെയാണ് പരാതി നൽകുകയും പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾ മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ വർഷം നവംബറിലെയോ ഒക്ടോബറിലെയോ ഏതോ സമയം കള്ളൻ അതിക്രമിച്ച് കയറി എന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
