കോഴിക്കോട്: തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി (71) ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വടകര ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും മുൻ ഡി.സി.സി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 29-ന് സുധീർ കുമാറിന്റെ വടകരയിലെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി ഹാജി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 75 ശതമാനത്തിലധികം പൊള്ളലേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നേദിവസം രാത്രി മരണം സംഭവിച്ചു.
സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ആരോപണം. മരിക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ, സംഭവത്തിന് സുധീർ കുമാറും സൊസൈറ്റി പ്രസിഡന്റായ ബഷീർ അഹമ്മദുമാണ് ഉത്തരവാദികളെന്ന് ഇബ്രാഹിം കുട്ടി ഹാജി ആരോപിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് വീഴ്ച സമ്മതിച്ച് രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുട്ടി ഹാജി പലതവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലിശ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സൊസൈറ്റി 1.69 കോടി രൂപയുടെ നഷ്ടത്തിലായതിനാലാണ് പണം തിരിച്ചുനൽകാൻ സാധിക്കാതിരുന്നതെന്നും, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തുക നൽകാമെന്ന് ഇബ്രാഹിമിനോട് അറിയിച്ചിരുന്നുവെന്നും ബഷീർ അഹമ്മദ് വിശദീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
