കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തമ്മാനിമറ്റം ചിറമ്പാട്ട് ഏബൽ സിജു (16) മരിക്കാനിടയായത് അധ്യാപകരുടെ പീഡനത്തെ തുടർന്നാണെന്ന ആരോപണം സഹപാഠികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ.കെ. ഷാജുവാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഏബലിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അധ്യാപകർ ചില വിദ്യാർത്ഥികളുടെ ഫോണുകൾ പിടിച്ചെടുത്ത് രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു.
ഫോൺ പരിശോധിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ഏബലിന്റെ മരണത്തിന് കാരണമായതെന്നാണ് സഹപാഠികളുടെ ആരോപണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിദ്യാർത്ഥികളുടെ ഫോണുകൾ പരിശോധിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഫോണുകൾ പ്രത്യേകം കവറുകളിലാക്കി രക്ഷിതാക്കളെ ഏൽപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ വിശദീകരണം നൽകുന്നതിനും വിദ്യാർത്ഥികൾക്ക് കൗൺസലിങ് ഒരുക്കുന്നതിനുമായി തിങ്കളാഴ്ച സ്കൂളിൽ രക്ഷാകർത്തൃയോഗം ചേർന്നിരുന്നു. യോഗത്തിനിടെ അധ്യാപകർക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും വിമർശനമുന്നയിച്ചു. ചില രക്ഷിതാക്കൾ വിദ്യാർത്ഥികളോട് കയർത്തതോടെ യോഗത്തിൽ സംഘർഷാവസ്ഥയുണ്ടായി. അധ്യാപകർ ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
തുടർന്ന് വിദ്യാർത്ഥികൾ കൂട്ടമായെത്തി അധ്യാപകർക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണവും ബാലാവകാശ കമ്മീഷന്റെ നടപടികളും പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
