ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര ആചാര ലംഘനം നടന്നതായി റിപ്പോർട്ട്. ഏകാദശി ദിവസം തിരുവമ്പാടി ശ്രീകൃഷ്ണനെ മോഹിനീ അലങ്കാരം ചാര്‍ത്തുന്ന ചടങ്ങാണ് ചരിത്രത്തിലാദ്യമായി മുടങ്ങിയത്. ആവശ്യത്തിന് ചന്ദനം ഇല്ലാതിരുന്നതാണ് മോഹിനീ അലങ്കാരം മുടങ്ങാൻ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
കളഭവും കലശവും ഇല്ലാത്ത ഏകാദശികള്‍ക്കാണ് തിരുവമ്പാടി കൃഷ്ണന് ചന്ദനത്തില്‍ മോഹിനീ അലങ്കാരം ചാര്‍ത്തുന്നത്. ഇത് കാണാൻ വൻ ഭക്തജനത്തിരക്കാണ് സാധാരണ അനുഭവപ്പെടാറ്. ഇത്തവണ കൃഷ്ണന്റെ മോഹിനീ രൂപം ദര്‍ശിക്കാൻ എത്തിയ ഭക്തര്‍ നിരാശയോടെയാണ് മടങ്ങിയത്. പത്മനാഭസ്വാമി കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ പ്രാധാന്യമുള്ളത് തിരുവമ്പാടി കൃഷ്ണനും നരസിംഹ സ്വാമിക്കുമാണ്.
അതേസമയം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമായ ചന്ദനം അരയ്‌ക്കേണ്ടത് കീഴ്‌ശാന്തിമാരാണ്. ഇതിന് അവരെ ചുമതലപ്പെടുത്തുന്നത് മേല്‍ശാന്തിമാരായ നമ്പിമാരാണ്. കുറച്ചുവര്‍ഷങ്ങളായി ചന്ദനം അരയ്ക്കുന്നത് യന്ത്രസഹായത്തോടെയാണ്. എന്നാല്‍ ഏകാദശീ ദിനത്തിന് തൊട്ടുമുമ്പ് യന്ത്രം സര്‍വീസ് ചെയ്യാനായി മാറ്റി. അതിനാല്‍ ആവശ്യമുള്ള ചന്ദനം കണക്കുകൂട്ടി നേരത്തേ അരച്ചുസൂക്ഷിച്ചു. പക്ഷേ, അത് ആവശ്യമായ അളവില്‍ ഉണ്ടായിരുന്നില്ല എന്നും ഇതാണ് പ്രശ്നമായത് എന്നുമാണ് പുറത്തു വരുന്ന വിവരം.
എന്നാൽ കൈകൊണ്ട് ചന്ദനം അരയ്ക്കുന്ന സംവിധാനം ക്ഷേത്രത്തില്‍ നിലവിലുണ്ട്. മോഹിനീ അലങ്കാരം ചാര്‍ത്താനുളള ചന്ദനം തികയില്ലെന്ന് മനസിലാക്കിയിട്ടും ഇക്കാര്യം നമ്പിമാരെ അറിയിക്കാനോ കൈകൊണ്ട് ചന്ദനം അരച്ചെടുക്കാനുളള നടപടി സ്വീകരിക്കാനോ കീഴ്‌ശാന്തിമാര്‍ തയ്യാറായില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ശ്രീകാര്യക്കാരൻ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നാണ് മനേജര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.
അതേസമയം ആചാരലംഘനം നടന്നതില്‍ ഭക്തര്‍ കടുത്ത നിരാശയിലാണ്. നടന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാൻ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഭക്തരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്