കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ റെയിൽവേ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാതായ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. പാളങ്ങൾ മുറിച്ചുമാറ്റി കടത്തിയതാകാമെന്നാണ് സംശയം. വല്ലാർപാടം ടെർമിനൽ നിലവിൽ വന്നതിന് ശേഷം ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടമായത്.
ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്ക് പാളങ്ങളാണ് കാണാതായത്. ടാറ്റാ ടെറ്റ്‌ലിയുടെ മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ റോഡ് മുറിച്ചുകടന്നാണ് ഈ പാത പോയിരുന്നത്. ഇപ്പോൾ ഈ ഭാഗത്ത് ചരക്കുനീക്കം ഇല്ലാത്തതിനാൽ പ്രദേശം കാടുമൂടിക്കിടക്കുകയായിരുന്നു.
സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കാവലുള്ള മേഖലയിലാണ് സംഭവം നടന്നത്. ഇത്രയും വിലമതിക്കുന്ന ലോഹഭാഗങ്ങൾ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് കടത്തിയെന്ന സംശയമാണ് ഉയരുന്നത്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം. എന്നാൽ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
ഇന്നലെ വൈകിട്ട് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പ് വെള്ളൂരിലെ എച്ച്എൻഎല്ലിലേക്കുള്ള കൽക്കരി ഗതാഗതത്തിന് ഈ ട്രാക്ക് ഉപയോഗിച്ചിരുന്നതായി അധികൃതർ പറയുന്നു. തുറമുഖ അതോറിറ്റിയുടെ ഭൂമിയിലുള്ള ഈ പാളത്തിന്റെ പരിപാലനവും അവരുടെ ചുമതലയിലായിരുന്നു.
റെയിൽപാത റോഡിലേക്കു തുറക്കുന്ന ഭാഗത്ത് ഗേറ്റ് ഉണ്ടായിട്ടും, പുറത്തുനിന്ന് അനുമതിയില്ലാതെ കടക്കാൻ കഴിയാത്ത സുരക്ഷാമേഖലയിൽ നിന്നാണ് ഇത്രയും വലിയ തോതിൽ പാളം അപ്രത്യക്ഷമായത്. കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനകത്ത് ചിതറിക്കിടക്കുന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സംഭവം വലിയ സുരക്ഷാ വീഴ്ചയാണോയെന്ന ചോദ്യവും ഉയരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
