തിരുവനന്തപുരം: 'സ്‌കോളര്‍ കണക്ട്' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 11-ന് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി പണ്ഡിതരെയും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കോര്‍ത്തിണക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ നടക്കുന്ന ചടങ്ങിലാണ് പോര്‍ട്ടലിന്റെ ലോഞ്ച് നിര്‍വഹിക്കുന്നത്.
കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപകല്‍പ്പന ചെയ്ത ഈ പദ്ധതിയിലൂടെ, വിദേശ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന പണ്ഡിതരുടെ അറിവും പ്രാവീണ്യവും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരിട്ട് ലഭ്യമാകും. ഇത്തരത്തില്‍ വിദേശത്തുള്ള അക്കാദമിക് വിദഗ്ധരുടെ സേവനം ഉറപ്പാക്കാന്‍ പ്രത്യേക ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന കേരളീയരായ പണ്ഡിതരെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പങ്കാളികളാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. https://scholarconnect.kshec.org എന്ന വെബ്‌സൈറ്റിലൂടെ പോര്‍ട്ടല്‍ ആക്സസ് ചെയ്യാമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
വെര്‍ച്വല്‍ മെന്റര്‍ഷിപ്പിലൂടെ കേരളത്തിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും തങ്ങളുടെ ഗവേഷണ വിഷയങ്ങളില്‍ വിദേശത്തുള്ള വിദഗ്ധരുടെ സഹായം തേടാം എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. സിലബസ് പരിഷ്‌കരണം, റിസര്‍ച്ച് മെത്തഡോളജി, ഗ്രാന്റ് റൈറ്റിങ് എന്നിവയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിലൂടെ ലഭിക്കും.
കൂടാതെ വിസിറ്റിങ് പ്രൊഫസര്‍ഷിപ്പ്, ഗസ്റ്റ് ലക്ചറുകള്‍, സംയുക്ത ഗവേഷണ പദ്ധതികള്‍, കരിക്കുലം നവീകരണം എന്നിവയ്ക്കുള്ള ഏകജാലക സംവിധാനമായി ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും.
അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മനി, കാനഡ, ഓസ്ട്രേലിയ തുടങ്ങി പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ നിന്നുള്ള മലയാളി പണ്ഡിതര്‍ ഇതിനകം തന്നെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
