കോഴിക്കോട്: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കുന്നതിൽ വിമർശനവുമായി സമസ്ത.
'ധാർമികത മറക്കുന്ന ഭരണകൂട തിടുക്കങ്ങൾ' എന്ന എഡിറ്റോറിയലിലാണ് വിമർശനം. അധികാരത്തിലേറി മൂന്ന് മാസം തികയും മുമ്പാണ് വി ഡി സതീശൻ സർക്കാരിന് നീതിപീഠത്തിൽ നിന്ന് പഴി കേൾക്കേണ്ടി വന്നതെന്നും വിമർശനമുണ്ട്.
ശ്രീജിത്തിനെ ഡിജിപിയാക്കാനുള്ള തീരുമാനത്തെ വിമർശിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ മുൻനിർത്തിയാണ് സമസ്തയുടെ വിമർശനം. കോടതിയുടെ വിമർശനം ഔചിത്യം കൊണ്ടുമാത്രമാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിലെ എഡിറ്റോറിയലിൽ പറയുന്നു.
'ആരോപണ വിധേയനെ പൊലീസ് തലപ്പത്ത് അവരോധിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നത്? രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവരെ വളഞ്ഞവഴിയിൽ പൊലീസ് സേനയിലെടുത്തത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ എഡിജിപി എസ് ശ്രീജിത്തും. ഇരുവരുടെയും നിയമനത്തിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസും യൂത്ത് കോൺഗ്രസും വലിയ പ്രതിഷേധങ്ങളുയർത്തിയിരുന്നു', സുപ്രഭാതത്തിൽ പറയുന്നു.
നീതിപീഠത്തിൽ നിന്ന് ഇത്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും എഡിറ്റോറിയലിൽ പറയുന്നു. സർവീസിൽ കയറിയത് മുതൽ അനവധി ആരോപണങ്ങൾക്ക് പാത്രമാകേണ്ടി വന്ന ഉദ്യോഗസ്ഥനാണ് എസ് ശ്രീജിത്ത്. വിവാദ വ്യവസായികളുമായുള്ള വഴിവിട്ട ചങ്ങാത്തവും നടി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹ ഇടപെടലുകളും ശ്രീജിത്തിനെതിരെ ഉയർന്നു.
കണ്ണൂർ പാലത്തായി പീഡനക്കേസിലും ഈ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ് ശ്രീജിത്ത് പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രമായിരുന്നു ആദ്യം സമർപ്പിച്ചതെന്നും ഇതാണ് കേസിലെ പ്രതിയും ബിജെപി നേതാവുമായ കുനിയിൽ പത്മരാജന് തിടുക്കത്തിൽ ജാമ്യം കിട്ടാൻ ഇടയാക്കിയതെന്നും വിമർശനമുയർന്നുവെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.
സർവീസ് ബുക്കിൽ പലതവണ ചുവപ്പുവര വീണ, ഒരു ഉദ്യോഗസ്ഥനെ പൊതിഞ്ഞ് കാക്കാനും പൊലീസ് തലപ്പത്ത് അവരോധിക്കാനുമുള്ള യുഡിഎഫ് സർക്കാരിന്റെ വ്യഗ്രത കേരളീയ പൊതുസമൂഹം അംഗീകരിച്ച് തരുമോയെന്നും സുപ്രഭാതത്തിൽ ചോദിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
