തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ശബരിമലയിലെ കട്ടിളയിലുണ്ടായിരുന്ന പാളികൾ മാറ്റിയിട്ടില്ലെന്നും, ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്നും ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരാണ് പരിശോധനാഫലങ്ങൾ സ്ഥിരീകരിച്ചത്. നിലവിൽ സ്ഥാപിച്ചിരിക്കുന്നതും പഴയ ചെമ്പ് പാളികൾ തന്നെയാണെന്ന് അവർ അറിയിച്ചു.
പാളികൾ ഉൾപ്പെടെ രാജ്യാന്തര റാക്കറ്റുകൾക്ക് കൈമാറിയോയെന്ന സംശയങ്ങൾക്ക് ഇതോടെ വ്യക്തത ലഭിക്കുന്നു. ചില പാളികളിൽ മാറ്റം സംഭവിച്ചതായി കണ്ടതിനെ തുടർന്ന് ഇതിന് വിശദീകരണവും വിഎസ്എസ്‌സി നൽകിയിട്ടുണ്ട്. മെർക്കുറി ഉൾപ്പെടെയുള്ള രാസലായനികൾ ചേർന്നതുമൂലമുണ്ടായ ഘടനാ വ്യത്യാസങ്ങളാണ് പാളികളിൽ മാറ്റം തോന്നാൻ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം.
പാളികൾ മാറ്റി പുതിയവ സ്ഥാപിച്ചതായി തെളിയിക്കുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. കവർച്ചയ്ക്കുശേഷം തിരികെ കൊണ്ടുവന്ന പാളികളിൽ സ്വർണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കട്ടിള പഴയതുതന്നെയായിരുന്നുവെങ്കിലും അതിലുണ്ടായിരുന്ന സ്വർണം കവർന്നതാണെന്ന് പരിശോധനകൾ സൂചിപ്പിക്കുന്നു.
അതേസമയം പാളികളിൽ സംഭവിച്ചത് രാസഘടനയിലെ മാറ്റം മാത്രമാണെന്നും, ഇതിനെക്കുറിച്ചുള്ള വിശദമായ മൊഴി എസ്ഐടിക്ക് വിഎസ്എസ്‌സി കൈമാറിയതായും റിപ്പോർട്ടുണ്ട്. ഈ മൊഴിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെയും അന്വേഷണസംഘം അറിയിച്ചു. പഴയ വാതിലിൽ നിന്നെടുത്ത സാമ്പിളുകളുടെ പരിശോധനാഫലവും നിർണായകമാണെന്നും, താരതമ്യ പഠനങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിഎസ്എസ്‌സി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
