തിരുവനന്തപുരം: ശബരിമലയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച അന്വേഷണം ദിവസവേതന തൊഴിലാളികളിലേക്കും വ്യാപിപ്പിച്ചതായി റിപ്പോർട്ട്. സീസൺ അവസാനിച്ച ശേഷമാണ് ദിവസവേതനം നൽകേണ്ടതെന്നിരിക്കെ, ചില തൊഴിലാളികൾ ദിവസേന വലിയ തോതിൽ പണം കൈമാറ്റം നടത്തിയെന്ന കണ്ടെത്തലാണ് പരിശോധന ശക്തമാക്കാൻ കാരണമായത്. സന്നിധാനത്തിലെ രണ്ട് ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ഇടപാടുകൾ നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കാണിക്ക പരിപാലനം ഉൾപ്പെടെ വിവിധ ജോലികൾക്കായി നൂറിലധികം പേരാണ് ദിവസവേതന തൊഴിലാളികളായി പ്രവർത്തിക്കുന്നത്. ഇവരിൽ ചിലർ പോസ്റ്റ് ഓഫിസ് വഴി പ്രതിദിനം 6,000 രൂപ വരെ കൈമാറ്റം നടത്തിയെന്നാണ് പ്രാഥമിക വിവരം. കൈമാറിയ നോട്ടുകളിൽ ഭസ്മവും കുങ്കുമവും ഉണ്ടായിരുന്നുവെന്ന പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ഇതിനുപുറമേ, സന്നിധാനത്ത് പ്രവർത്തിക്കുന്ന എസ്ബിഐയും ധനലക്ഷ്മി ബാങ്കും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുമുള്ള ഇടപാട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ നടത്തിയവരുടെ പട്ടിക പരിശോധിക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ പണം കൈമാറ്റം നടത്തിയതായി പ്രാഥമിക നിഗമനമുണ്ട്. അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഇതിനകം തിരിച്ചറിഞ്ഞതായും വിജിലൻസ് സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
