പാലായിലെ രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തിന്റെ പൂർണ്ണ പിന്തുണ എൽ.ഡി.എഫിനുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാലായിൽ പ്രധാന പോരാട്ടം യു.ഡി.എഫുമായിട്ടാണെന്നും ബി.ജെ.പി ഇവിടെ ഒരു ഘടകമേയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പരിഷ്കാരങ്ങളെയും അദ്ദേഹം നിശിതമായി വിമർശിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികൾ ഒരു കൊടുങ്കാറ്റായി വരുമെന്ന് തങ്ങൾ നേരത്തെ തിരിച്ചറിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, 'ക്രിസ്ത്യൻ വെൽഫെയർ ബോർഡ്' എന്ന പേരിൽ വരാനിരിക്കുന്ന പുതിയ നീക്കം കൂടുതൽ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ വിഷയങ്ങൾ ഉന്നയിക്കാൻ പ്രധാനമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണ വേണ്ടെന്ന് തങ്ങൾ പറയില്ല. വോട്ട് വേണ്ടെന്ന് പറഞ്ഞ് ആരെയും മാറ്റിനിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) കൂടുതൽ ശക്തമായത് എൽ.ഡി.എഫിൽ എത്തിയപ്പോഴാണ്. പാർട്ടിയെ പുറത്താക്കിയതിൽ പശ്ചാത്തപിക്കണോ എന്നത് യു.ഡി.എഫ് തീരുമാനിക്കട്ടെ.
ഇത്തവണ പാലായിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജോസ് കെ. മാണി തന്നെയാണ് മത്സരിക്കുന്നത്. കെ.എം. മാണിയുടെ ചരമവാർഷിക ദിനമായ ഏപ്രിൽ 9-നാണ് ഇത്തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് രാഷ്ട്രീയമായും വൈകാരികമായും പാലായിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ട്. യു.ഡി.എഫിലെ മാണി സി. കാപ്പനും ബി.ജെ.പിയിലെ ഷോൺ ജോർജുമാണ് ഇവിടെ മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
