ഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിൽ ലോക്കബിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാഹിലിന്റെ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതിയിൽ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. തുടർന്ന് സെൻട്രൽ ഡിസിപിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും രാഹുൽ പ്രതികരിച്ചു.
നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് സെൻട്രൽ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ അപ്രതീക്ഷിത നീക്കം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും പ്രിയങ്ക ഗാന്ധിയും സ്ഥലത്തെത്തി.
സാഹിൽ നേരത്തെ രണ്ട് തവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ആഗസ്റ്റ് 14ന് അഭിഭാഷകരുടെ സാന്നിധ്യത്തിൽ ഡൽഹി പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ആഗസ്റ്റ് 17ന് ഇമെയിൽ വഴിയും ഫോൺ മുഖേനയും തുടർനടപടി ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വിദ്യാർഥിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്.
ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൗനത്തെയും രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരെ അമിതബലം പ്രയോഗിച്ചതിലും പെല്ലറ്റ് ഗൺ ഉപയോഗിച്ചതിലും അമിത് ഷാ മറുപടി പറയണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
അതേസമയം, ജന്തർ മന്തറിലെ പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിയോഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
