പാലക്കാട്: ഫൊറൻസിക് സർജന്മാരുടെ കടുത്ത ക്ഷാമം മൂലം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പ്രതിസന്ധിയിലായതായി റിപ്പോർട്ട്. ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ ഫൊറൻസിക് സർജനില്ലാത്തതിനാൽ മൃതദേഹ പരിശോധനകൾ നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ മാസം 25ന് ജില്ലാ ആശുപത്രിയിലെ ഫൊറൻസിക് സർജൻ കാസർഗോട്ടേക്ക് സ്ഥലംമാറിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതുവരെ പകരം നിയമനം നടത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് ഫൊറൻസിക് സർജന്മാരിൽ ഒരാളെ തൃശൂരിലേക്കും മറ്റൊരാളെ കാസർഗോട്ടേക്കും മാറ്റിയെങ്കിലും ഒഴിവുകളിലേക്ക് പുതിയ നിയമനം ഉണ്ടായില്ല.
ഇതിനുപുറമെ, ചീഫ് കൺസൾട്ടന്റ് ഇൻ ഫൊറൻസിക് മെഡിസിൻ തസ്തികയിൽ നിന്ന് ഡോ. പി.ബി. ഗുജറാൾ വിരമിച്ച ശേഷം ആ സ്ഥാനം രണ്ടുവർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. യോഗ്യതയുള്ള ഉദ്യോഗസ്ഥരുടെ കുറവ് കാരണം സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല.
ഫൊറൻസിക് വിഭാഗം പ്രവർത്തനരഹിതമായതോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്കോ തൃശൂർ ജനറൽ ആശുപത്രിയിലേക്കോ അയക്കേണ്ട അവസ്ഥയാണ്. നിലവിൽ പ്രതിദിനം രണ്ടുമുതൽ മൂന്നുവരെ മൃതദേഹങ്ങൾ തൃശൂരിലേക്ക് കൊണ്ടുപോകേണ്ടിവരുന്നതായി റിപ്പോർട്ടുണ്ട്.
ഇതിനുള്ള ഗതാഗതച്ചെലവും മറ്റ് അനുബന്ധ ചെലവുകളും മരിച്ചവരുടെ കുടുംബങ്ങളാണ് വഹിക്കേണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ബാധ്യതയാകുന്നുവെന്നാണ് ആക്ഷേപം. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഫൊറൻസിക് സർജന്മാരെ നിയമിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
