മുണ്ടത്തിക്കോട് സ്‌ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട് എത്തും

APRIL 21, 2026, 1:36 PM

തൃശ്ശൂര്‍: മുണ്ടത്തിക്കോട് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൂര്‍ണ്ണമായ രൂപത്തിലുള്ള മൃതദേഹങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങളാണ് ലഭിച്ചത്. ലഭിച്ച ശരീരഭാഗങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ ഔദ്യോഗികമായ മരണസംഖ്യ സംബന്ധിച്ച് വ്യക്തത വരൂ.

അപകടസമയത്ത് 30 നും 40 നും ഇടയില്‍ തൊഴിലാളികള്‍ പടക്കപ്പുരയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ 14 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതില്‍ ഒരാളെ വെന്റിലേറ്ററിലേക്ക് മാറ്റി.

പടക്ക നിര്‍മ്മാണ ശാലയിലെ 12 പുരകളില്‍ 11 എണ്ണവും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഡ്രോണുകളും സ്‌കൂബാ ഡൈവര്‍മാരെയും ഉപയോഗിച്ചുള്ള പരിശോധന രാത്രി വരെ തുടര്‍ന്നു. സ്‌ഫോടന സ്ഥലത്ത് ഇനിയും വെടിമരുന്ന് അവശേഷിക്കുന്നതും തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതും പരിഗണിച്ച്, ബുധനാഴ്ച ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ റോബോട്ടിനെ എത്തിച്ച് പരിശോധന നടത്തും. ഒപ്പം മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെഡാവര്‍ നായകളെയും വിന്യസിക്കാനാണ് തീരുമാനം.

അതേസമയം മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ് (8547614620), തൃശ്ശൂര്‍ താലൂക്ക് ഓഫീസ് (04884232226) എന്നിവിടങ്ങളില്‍ പുതിയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അപകടസ്ഥലത്തിന് സമീപത്തെ കുളത്തില്‍ മൃതദേഹങ്ങള്‍ക്കായി സ്‌കൂബാ ഡൈവര്‍മാര്‍ തെരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയതോടെ താല്‍ക്കാലികമായി അവസാനിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് ഏകോപനത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടാനും അദ്ദേഹം ഉത്തരവിട്ടു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലെ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. പരിക്കേറ്റവരില്‍ പലര്‍ക്കും 100 ശതമാനം പൊള്ളലേറ്റത് നില അതീവ ഗുരുതരമാക്കുന്നു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam