കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ 'ഡീൽ' വിവാദത്തിന് തിരികൊളുത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
യഥാർഥ രാഷ്ട്രീയ ധാരണ നടക്കുന്നത് സിപിഐഎമ്മും മുസ്ലീം ലീഗും തമ്മിലാണെന്ന് അദ്ദേഹം ആരോപിച്ചു. കാസർകോട്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കാൻ ഇരുപാർട്ടികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാണ് രമേശിന്റെ വെളിപ്പെടുത്തൽ. ഈ നീക്കങ്ങളിൽ കോൺഗ്രസിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഐഎം വോട്ടുകൾ മുസ്ലീം ലീഗിന് മറിച്ചുനൽകും. ഇതിന് പകരമായി കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎല്ലിനെ വിജയിപ്പിക്കാൻ ലീഗ് സഹായിക്കും.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ പാർട്ടിക്ക് ലഭിക്കാനിടയുള്ള മേൽക്കൈ ഇല്ലാതാക്കുക എന്നതാണ് ഈ 'ഡീലിന്' പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.
ചില പ്രത്യേക സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയത് ഈ ലക്ഷ്യം മുൻനിർത്തിയാണെന്നും, മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ പ്ലാനിംഗ് നടക്കുന്നുണ്ടെന്നും എം.ടി. രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ബിജെപി നേതാവ് ഉയർത്തിയ ഈ ആരോപണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
