കൊച്ചി: കേരളാ തീരത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ ജീവനക്കാർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ഹൈക്കോടതി അനുമതി നൽകി. കപ്പലിന്റെ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
ജീവനക്കാരുടെ പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള യാത്രാരേഖകൾ തിരിച്ചുനൽകണമെന്നും അവർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. റഷ്യ, യുക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാർ.
ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി ഒരു വർഷത്തോളമായി തങ്ങളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ വർഷം മെയ് 25നാണ് കേരളാ തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പലിൽ പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കൾ ഉൾപ്പെട്ട 643 കണ്ടെയ്‌നറുകളുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ 61 കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തീരത്തടിയുകയും വ്യാപകമായ മലിനീകരണ ആശങ്ക ഉയരുകയും ചെയ്തിരുന്നു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ 59.6 മെട്രിക് ടൺ മാലിന്യമാണ് പിന്നീട് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നീക്കം ചെയ്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ എംഎസ്‌സി എൽസ 3 കപ്പൽ ദുരന്തത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
