തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു. വി.ഡി സതീശന്‍ മന്ത്രിസഭ അധികാരമേറ്റ് മൂന്നു മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. നിയമന ഉത്തരവിന് മുഖ്യമന്ത്രി ഒടുവില്‍ അംഗീകാരം നല്‍കുകയായിരുന്നു.
മന്ത്രിസഭ നിലവില്‍ വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറി ഇല്ലെന്നത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബിന്ദു കൃഷ്ണ തുടക്കം മുതല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ശരത് ചന്ദ്രന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ മുഖ്യമന്ത്രി ആദ്യം തയ്യാറായില്ല. തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് നിയമനം ഇത്രത്തോളം വൈകാന്‍ ഇടയാക്കിയത്. വാര്‍ത്താ സമ്മേളനങ്ങളില്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും താന്‍ നിര്‍ദേശിച്ച പേരില്‍ മാറ്റം വരുത്താന്‍ മന്ത്രി തയ്യാറായില്ല.
മന്ത്രി മറ്റു പേരുകളിലേക്ക് കടക്കില്ലെന്ന് വ്യക്തമായതോടെയാണ് ഒടുവില്‍ മുഖ്യമന്ത്രി ശരത് ചന്ദ്രന്റെ നിയമനത്തിന് പച്ചക്കൊടി കാട്ടിയത്. സെക്രട്ടേറിയറ്റില്‍ സ്‌പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രന്‍. നേരത്തെ കെ.സി വേണുഗോപാല്‍ എംഎല്‍എ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎ ആയും പിന്നീട് മന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫായും പ്രവര്‍ത്തിച്ച പരിചയസമ്പന്നനാണ് അദ്ദേഹം. കെ.സി വേണുഗോപാലുമായുള്ള ശരത് ചന്ദ്രന്റെ അടുത്ത രാഷ്ട്രീയ ബന്ധത്തിലും അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതിലും മുഖ്യമന്ത്രി വി.ഡി സതീശനുണ്ടായിരുന്ന വിയോജിപ്പാണ് നിയമനം വൈകാന്‍ പ്രധാന കാരണമായതെന്ന ആരോപണവും ശക്തമായിരുന്നു.
ഏതായാലും പുതിയ നിയമനത്തോടെ വനിതാ-ശിശുക്ഷേമ വകുപ്പിന്റെ ദൈനംദിന ഭരണനടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകുമെന്നാണ് കരുതപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
