തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം യൂണിഫോമിന് പകരം കളർ ഡ്രസ് അനുവദിക്കാമെന്ന നിർദേശത്തിനെതിരെ കെഎസ്‌യു രംഗത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് കത്ത് നൽകി.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ മന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം കൈമാറിയത്. കളർ ഡ്രസ് അനുവദിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും വിദ്യാർഥികൾക്കിടയിൽ സാമൂഹികവും സാമ്പത്തികവുമായ വേർതിരിവുകൾ പ്രകടമാകാൻ ഇടയാക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂൾ യൂണിഫോം സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം വിദ്യാർഥികൾക്കിടയിലെ സാമ്പത്തിക അസമത്വങ്ങൾ മറച്ചുവെച്ച് എല്ലാവരിലും സമത്വബോധം വളർത്തുക എന്നതാണെന്ന് കെഎസ്‌യു അഭിപ്രായപ്പെട്ടു. ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിച്ചാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളിൽ അപകർഷതാബോധം വളരാൻ സാധ്യതയുണ്ടെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം, പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയും പ്ലസ് ടു പരീക്ഷയും ഒരേ സമയത്ത് നടക്കുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പരീക്ഷാ കലണ്ടർ പുനഃക്രമീകരിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
ഇരു വിഷയങ്ങളും അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ആൻ സെബാസ്റ്റ്യൻ പിന്നീട് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
