തിരുവനന്തപുരം: എറണാകുളം റൂറൽ എസ്.പി സ്ഥാനത്ത് നിന്ന് സ്ഥലംമാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ് ഓഫീസ് ഒഴിയാത്ത സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഹേമലതയ്ക്ക് പൊലീസ് ആസ്ഥാനം മെമ്മോ നൽകി. ജൂൺ 30നകം ക്യാമ്പ് ഓഫീസ് ഒഴിയണമെന്ന് പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി നിർദേശിച്ചു.
നിലവിൽ എറണാകുളം റൂറൽ എസ്.പിയായ സുദർശൻ ക്യാമ്പ് ഓഫീസ് ലഭിക്കാത്തതിനാൽ ആലുവ പൊലീസ് ക്ലബിലാണ് താമസിക്കുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഹേമലത ക്യാമ്പ് ഓഫീസ് ഒഴിഞ്ഞുനൽകാത്തതോടെയാണ് നടപടി.
ഹേമലതയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന നിലപാടിലാണ് ഡിജിപി. ഇതിന് മുമ്പ് രണ്ടുതവണ ഡിജിപി നേരിട്ടും ക്യാമ്പ് ഓഫീസ് ഒഴിയാൻ നിർദേശിച്ചിരുന്നുവെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് എറണാകുളം റൂറൽ എസ്.പിയായിരുന്ന ഹേമലതയെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി സ്ഥലംമാറ്റിയത്. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന സുദർശനെയാണ് എറണാകുളം റൂറൽ എസ്.പിയായി നിയമിച്ചത്.
എസ്.പിയുടെ ഔദ്യോഗിക ക്യാമ്പ് ഓഫീസ് താമസസ്ഥലം മാത്രമല്ല, ജീവനക്കാരും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്ന ഔദ്യോഗിക പ്രവർത്തന കേന്ദ്രം കൂടിയാണ്. എന്നിട്ടും നാല് മാസമായിട്ടും ഓഫീസ് ഒഴിയാതിരുന്നതാണ് വിവാദമായത്.
ജൂൺ 30നകം ക്യാമ്പ് ഓഫീസ് കൈമാറിയില്ലെങ്കിൽ ഗുരുതര ചട്ടലംഘനമായി കണക്കാക്കി തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് ആസ്ഥാനത്തിന്റെ മുന്നറിയിപ്പ്.
തിരഞ്ഞെടുപ്പ് കാലത്ത് സ്ഥലംമാറ്റം ലഭിച്ചെങ്കിലും പിന്നീട് വീണ്ടും എറണാകുളം റൂറൽ എസ്.പി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഹേമലത ക്യാമ്പ് ഓഫീസ് ഒഴിയാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
