കൊല്ലം: ഓയൂർ ഓട്ടുമലയില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ പിതാവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി എം.എം. ജോസ് കോടതില്‍ നല്‍കിയതായി കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് പറഞ്ഞു.
ക്രിമിനല്‍ നിയമത്തിലെ 164-ാം വകുപ്പ് പ്രകാരമായിരിക്കും ജുഡീഷല്‍ മജിസ്ട്രേറ്റിന് മുമ്ബില്‍ രഹസ്യമൊഴി രേഖപ്പെടുത്തുക. കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് രഹസ്യമൊഴി രേഖപ്പെടുത്തും. നിലവില്‍ ഈ കേസില്‍ തട്ടികൊണ്ടുപോകലിന് വിധേയമായ കുട്ടിയുടെയും സഹോദരന്‍റെയും രഹസ്യമൊഴി നേരത്തേ തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം ഈ കേസില്‍ കോടതി അനുമതി നല്‍കിയ തുടർ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവിന്‍റെ മൊഴി ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. ഇയാള്‍ സമീപകാലത്ത് ഒരു ചാനലില്‍ നല്‍കിയ അഭിപ്രായ പ്രകടനത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ തുടരന്വേഷത്തിന് അനുവാദം ആവശ്യപ്പെട്ടത്.
ചാനലിനോട് താൻ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അവർ റിപ്പോർട്ട് ചെയ്തതെന്ന് പിതാവ് മൊഴി നല്‍കി. അന്വേഷണത്തില്‍ പൂർണ തൃപ്തനാണെന്നും അദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരൻ കാറില്‍ നാലുപേർ ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണം നടന്നില്ല എന്ന തരത്തിലാണ് വാർത്ത വന്നിരുന്നത്. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്