തിരുവനന്തപുരം: ജന്മവൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി നവജാത ശിശുക്കളുടെ പരിശോധനകളും കർശന നിരീക്ഷണവും ആഗോളതലത്തിൽ വ്യാപകമാക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO). കേരള സർക്കാർ വിജയകരമായി നടപ്പാക്കിയ 'ഹൃദ്യം' അടക്കമുള്ള ആരോഗ്യ പദ്ധതികളെ ആഗോള മാതൃകയായി ഉയർത്തിക്കാട്ടിയാണ് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്.
ആയിരം കുട്ടികൾ ജനിക്കുമ്പോൾ മരണനിരക്ക് അഞ്ചായി കുറച്ചുകൊണ്ട് കേരളം കൈവരിച്ച നേട്ടമാണ് ഈ രാജ്യാന്തര റിപ്പോർട്ടിൽ 'കേരള മാതൃക'യ്ക്ക് ഇടംനേടിക്കൊടുത്തത്. വികസിത രാജ്യമായ അമേരിക്കയിൽ ഇത് 5.6-ഉം, ഇന്ത്യയുടെ ദേശീയ ശരാശരി 25-ഉം ആണെന്നിരിക്കെയാണ് കേരളത്തിന്റെ ഈ സമാനതകളില്ലാത്ത മുന്നേറ്റം.
കുഞ്ഞുങ്ങൾ ജനിച്ചയുടൻ തന്നെ പരിശോധനകൾ നടത്തുകയാണെങ്കിൽ അരിവാൾ രോഗം (Sickle cell anemia), കേൾവിത്തകരാറുകൾ, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ നിരവധി ജന്മവൈകല്യങ്ങൾ കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരിശോധനകൾ വൈകുന്നത് മൂലം ലക്ഷക്കണക്കിന് കുട്ടികളാണ് ജീവിതകാലം മുഴുവൻ വൈകല്യങ്ങളോടെ ജീവിക്കേണ്ടി വരുന്നത്. ലോകവ്യാപകമായി ഓരോ വർഷവും 80 ലക്ഷം കുഞ്ഞുങ്ങളാണ് ജന്മവൈകല്യങ്ങളോടെ ജനിക്കുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന് എട്ട് ശതമാനവും കാരണം ഇത്തരം ജന്മവൈകല്യങ്ങളാണ്. ഇതിൽ 90 ശതമാനം കുട്ടികളും ജനിക്കുന്നത് വികസ്വര-പിന്നോക്ക രാജ്യങ്ങളിലാണ്. ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2.8 കോടി കുഞ്ഞുങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഒൻപത് ലക്ഷത്തോളം കുട്ടികൾക്ക് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിന്റെ 'ഹൃദ്യം' പദ്ധതിയുടെ മികച്ച പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടന പ്രത്യേകം പ്രശംസിച്ചു. ജന്മനാലുള്ള ഹൃദയവൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി സൗജന്യ ശസ്ത്രക്രിയ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സർക്കാർ പൂർണ്ണ സാമ്പത്തിക പിന്തുണ നൽകുന്നതോടൊപ്പം പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. പ്രതിവർഷം നാലായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകളാണ് ഈ പദ്ധതി വഴി നടക്കുന്നത്. നവജാത ശിശുക്കൾക്ക് പൾസ് ഓക്‌സിമെട്രി പരിശോധന ഉറപ്പാക്കൽ, ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം, ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ അതിവേഗം വിദഗ്ദ്ധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള 'എമർജൻസി റഫറൽ ട്രാൻസ്‌പോർട്ട് സിസ്റ്റം' എന്നിവയാണ് കേരള മാതൃകയെ ലോകത്തിന് മുന്നിൽ മികച്ചതാക്കിയതെന്നും ഡബ്ല്യു.എച്ച്.ഒ. ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
