കൊച്ചി: തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പാത ചരക്കുനീക്കത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. പോർട്ട് സിറ്റി എന്ന ആശയം അതിവേഗ റെയിൽപാതയുമായി സംയോജിപ്പിച്ച് നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇ. ശ്രീധരൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
പോർട്ട് സിറ്റിയെന്ന ആശയം ഉൾക്കൊണ്ട് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ചോദിച്ചതായി ശ്രീധരൻ വെളിപ്പെടുത്തി. റോഡ്, റെയിൽ, സമുദ്രം, ഉൾനാടൻ ജലപാതകൾ എന്നിവയെല്ലാം ഏകോപിപ്പിച്ചാണ് പോർട്ട് സിറ്റികൾ ആസൂത്രണം ചെയ്യുന്നത്.
എന്നാൽ അതിവേഗ റെയിൽ പദ്ധതി പൂർണ്ണമായും യാത്രാസേവനം മാത്രം ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ റിപ്പോർട്ട് ഉൾപ്പെടെ എല്ലാം സജ്ജമാണെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ നടപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പോർട്ട് സിറ്റി ആശയം യാഥാർത്ഥ്യമാക്കാൻ ഗതാഗത സർവേയും റിപ്പോർട്ട് തയ്യാറാക്കലും ഉൾപ്പെടെയുള്ള നിരവധി നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.
അതിവേഗ റെയിൽ പദ്ധതിയിലുള്ള സർക്കാരിന്റെ അന്തിമ തീരുമാനം ഒരു മാസത്തിനകം അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ശ്രീധരൻ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി ഉന്നയിച്ച എല്ലാ സംശയങ്ങൾക്കും ഇതിനോടകം മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
