സിനിമാ ടിക്കറ്റുകൾക്ക് മേലുള്ള വിനോദനികുതി പൂർണ്ണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ശുപാർശകൾ ഉൾപ്പെടുത്തി സർക്കാർ പുതിയ സിനിമാനയത്തിന് അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ്, ജി.എസ്.ടി. കൗൺസിൽ എന്നിവയുമായി ചർച്ച ചെയ്ത് ഇരട്ടനികുതി ഒഴിവാക്കണമെന്ന സിനിമാ സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ നീക്കം.
ജി.എസ്.ടി. വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ട് നൽകി പ്രശ്നം പരിഹരിക്കാനാണ് നയം വിഭാവനം ചെയ്യുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും ലിംഗനീതിക്കും പ്രത്യേക ഊന്നൽ നൽകുന്ന നിർദ്ദേശങ്ങൾ നയത്തിന്റെ ഭാഗമാണ്.
സിനിമയിലെ വനിതാ പ്രവർത്തകരുടെ സുരക്ഷിതമായ യാത്രയും താമസസൗകര്യവും ഉറപ്പാക്കേണ്ടത് നിർമ്മാതാവിന്റെ ഉത്തരവാദിത്തമായിരിക്കും. വനിതകൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവരുടെ സിനിമാ നിർമ്മാണത്തിനായി സബ്‌സിഡി വിഹിതത്തിന്റെ 20 ശതമാനം മാറ്റിവയ്ക്കണം.
വിവിധ ചലച്ചിത്ര കമ്മിറ്റികളിൽ കുറഞ്ഞത് 30 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഔദ്യോഗിക പദവികൾക്ക് ലിംഗഭേദമില്ലാത്ത പേരുകൾ നൽകണമെന്നും നയം വ്യക്തമാക്കുന്നു. കൂടാതെ, എല്ലാ നിർമ്മാണ യൂണിറ്റുകളിലും പോഷ് (POSH) ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതികളും സംസ്ഥാനതലത്തിൽ ഒരു ട്രിബ്യൂണലും നിർബന്ധമാക്കും.
സിനിമാ വ്യവസായത്തിന്റെ വികസനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല കൗൺസിൽ രൂപീകരിക്കും. സ്കൂൾ പാഠ്യപദ്ധതിയിൽ ചലച്ചിത്ര പഠനം ഉൾപ്പെടുത്തുക, വെബ് സീരീസുകൾക്കും ടെലിവിഷൻ സീരിയലുകൾക്കും സുരക്ഷാ പ്രോട്ടോക്കോൾ ബാധകമാക്കുക തുടങ്ങിയ നിർണ്ണായക ശുപാർശകളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങളും ചലച്ചിത്ര കോൺക്ലേവിൽ ഉയർന്നുവന്ന ആശയങ്ങളും കോർത്തിണക്കിയാണ് ഈ നയം അന്തിമമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
