തിരുവനന്തപുരം: തൊഴിലാളി ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകിയ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കിയതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ജനങ്ങളെ വിസ്‌മരിച്ച് പ്രവർത്തിക്കുന്ന ഏതൊരു ഗവൺമെന്റിനും ശക്തമായ താക്കീതാണ് ഈ ജനവിധി. ആശമാരുടെ പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 266 ദിവസമാണ് സെക്രട്ടേറിയറ്റ് പടിക്കൽ സ്ത്രീ തൊഴിലാളികൾ സമരം ചെയ്തത്.
2025ലെ സംസ്ഥാന ബജറ്റിൽ യാതൊരു ആനുകൂല്യവും പ്രഖ്യാപിക്കാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.ഓണറേറിയത്തിൽ സാധ്യമായ വർദ്ധന ഉൾപ്പെടെ ഉടൻ നടപ്പിലാക്കാവുന്ന കാര്യങ്ങളിൽ നടപടിയെടുത്തും മറ്റു തൊഴിൽ അവകാശങ്ങളിൽ അനുകൂലമായ നിലപാട് സ്വീകരിച്ചും ഒത്തുതീർക്കാമായിരുന്ന ഒരു സമരത്തെയാണ് ആക്ഷേപിച്ചും അപമാനിച്ചും സർക്കാർ തെരുവിൽ വലിച്ചിഴച്ചത്.
കേരള സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സ്ത്രീ തൊഴിലാളി സമരം രാജ്യാന്തരതലത്തിൽ ചർച്ച ചെയ്യപ്പെട്ടു. തുടർന്നും അതിശക്തമായ തൊഴിലാളി സമരങ്ങൾ രാജ്യത്തുടനീളം അലയടിക്കുകയാണ്. തൊഴിലിനും തൊഴിൽ അവകാശങ്ങൾക്കുമായി ജനങ്ങൾ ഒന്നിച്ച് അണിനിരക്കണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആശമാർ നടത്തുന്ന അവകാശ പോരാട്ടങ്ങളെ തുടർന്നും സർവ്വാത്മനാ പിന്തുണയ്ക്കണം എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
