തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജവാൻ മദ്യ ബ്രാൻഡിന്റെ ഉത്പാദനം ഇതുവരെ പുനരാരംഭിക്കാനാകാതെ തുടരുന്നതായി റിപ്പോർട്ട്. ഉത്പാദനം നിലച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ഏകദേശം 28 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം.
മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പികൾ, അടപ്പുകൾ, ലേബലുകൾ, കേസുകൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ഉത്പാദനം തടസ്സപ്പെടാൻ പ്രധാന കാരണമായത്. ഇതുസംബന്ധിച്ച് എക്‌സൈസ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലും വ്യക്തമായ പരിഹാരം കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ.
ജവാൻ ബ്രാൻഡിന്റെ ഉത്പാദനം നിലച്ചതോടെ അതേ വിലനിരക്കിലുള്ള സ്വകാര്യ കമ്പനികളുടെ മദ്യവിൽപ്പന വർധിച്ചതായും സൂചനകളുണ്ട്. സാധാരണ ദിവസങ്ങളിൽ 6,000 മുതൽ 10,000 വരെ കേസുകൾ വിതരണം ചെയ്തിരുന്ന ബ്രാൻഡാണ് ഇപ്പോൾ വിപണിയിൽ ലഭ്യതക്കുറവ് നേരിടുന്നത്.
ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ആരോപണം. ആവശ്യമായ വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ടിഎസ്‌സിഎൽ) മാനേജ്മെന്റ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം.
അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി ടിഎസ്‌സിഎൽ മാനേജർ നാല് തവണ കത്തയച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഈ കത്തുകൾക്ക് വ്യക്തമായ മറുപടിയോ തുടർനടപടികളോ ഉണ്ടായില്ലെന്നും പരാതിയുണ്ട്.
ഉത്പാദനത്തിലും വിതരണത്തിലും ഉണ്ടായ ഈ തടസ്സം കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ വരുമാനത്തെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഉത്പാദനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
