നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കര്‍ഷക സംഘടനകളുടെ പിന്തുണയോടെ സ്ഥാനാർഥി രംഗത്തെത്തി. കേരള കര്‍ഷക മഹാപഞ്ചായത്തും വി ഫാം ഫാർമേഴ്‌സ് ഫൗണ്ടേഷനും ചേർന്നാണ് അഡ്വ. സുമിൻ എസ് നെടുങ്ങാടനെ മത്സരത്തിനിറക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മനുഷ്യ-വന്യജീവി സംഘർഷ വിഷയത്തിൽ മന്ത്രിക്കെതിരെ ശക്തമായ വിമർശനമാണ് സംഘടനകൾ ഉയർത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ 600-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, അതിൽ ഭൂരിഭാഗവും ആദിവാസി കുടുംബങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പലർക്കും യഥാസമയം നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നു.
വന്യജീവി ആക്രമണങ്ങളിലൂടെ കൃഷിയിടങ്ങൾക്കുണ്ടായ വലിയ നഷ്ടത്തിനും മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും, മലയോര മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടുവെന്നും സംഘടനകൾ വിമർശിച്ചു.
മലയോര ഹൈവേ പദ്ധതിയുടെ പുരോഗതിക്കും വനംവകുപ്പ് തടസ്സം സൃഷ്ടിക്കുന്നുവെന്നാരോപണവും ഉയർന്നു. ദേശീയ, സംസ്ഥാന പാതകളുടെ വികസനത്തിലും ഇതേ പ്രശ്നം നിലനിൽക്കുന്നതായി സംഘടനകൾ പറഞ്ഞു.
റവന്യൂ രേഖകളോടെ വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നത് കര്‍ഷകര്‍ക്ക് അനീതിയാണെന്നും, ഇതിനെതിരെ പ്രതിഷേധമായാണ് സ്ഥാനാർഥിയെ രംഗത്തെത്തിച്ചതെന്നും വി ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
