തിരുവനന്തപുരം: 'കലാച്ചി' നോവലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ. മീര. എക്കാലത്തും വിമർശനങ്ങളുടെയും എതിർപ്പുകളുടെയും നടുവിൽ നിന്നാണ് എഴുതിയതെന്നും എത്ര പ്രശ്നങ്ങൾ ഉണ്ടായാലും എഴുത്ത് തുടരുമെന്നും മീര പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന പ്രൊഫ. കെ. സുധാകരൻ സാംസ്കാരിക പുരസ്‌കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. വിമർശനങ്ങളെയും ആക്രമണങ്ങളെയും നേരിട്ട് മുന്നോട്ടുപോകുമെന്നും ലഭിക്കുന്ന കല്ലുകൾകൊണ്ട് കൊട്ടാരം പണിയുമെന്നും മീര പറഞ്ഞു.
'കലാച്ചി' തന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നാണെന്നും ദീർഘകാല ഗവേഷണവും യാത്രകളും ചിന്തകളും ഉൾക്കൊണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ആ കൃതിയെന്നും അവർ വ്യക്തമാക്കി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ആരെയെങ്കിലും ബോധ്യപ്പെടുത്താനോ സ്വയം തെളിയിക്കാനോ വേണ്ടിയല്ലെന്നും മീര കൂട്ടിച്ചേർത്തു.
സാഹിത്യരംഗത്ത് സ്ത്രീകൾ നേരിടുന്ന സമീപനങ്ങളെയും അവർ വിമർശിച്ചു. പുരുഷ എഴുത്തുകാരുമായി ബന്ധപ്പെട്ട് സമാനമായ ആരോപണങ്ങൾ ഉയരുമ്പോൾ ഉപയോഗിക്കാത്ത ഭാഷയും പ്രയോഗങ്ങളും സ്ത്രീകൾക്കെതിരെ മാത്രം പ്രയോഗിക്കപ്പെടുന്നുവെന്ന് മീര ചൂണ്ടിക്കാട്ടി. 'ദീപയടി' എന്ന പ്രയോഗം കേട്ടിട്ടുണ്ടെങ്കിലും പുരുഷ എഴുത്തുകാരെ ലക്ഷ്യമാക്കി അത്തരം പ്രയോഗങ്ങൾ കേട്ടിട്ടില്ലെന്നും അവർ പറഞ്ഞു.
മാധ്യമങ്ങൾ തങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുന്ന പ്രവണത കാണിക്കുന്നുവെന്നും അത് മാധ്യമധർമ്മത്തിന് വിരുദ്ധമാണെന്നും മീര വിമർശിച്ചു. തന്റെ പുസ്തകങ്ങളും എഴുത്തും തന്നെയാണ് തനിക്കുവേണ്ടി സംസാരിക്കുകയെന്നും അവർ പറഞ്ഞു.
അതേസമയം, കെ.ആർ. മീരയുടെ 'കലാച്ചി'യും ഹരിത സാവിത്രിയുടെ 'സിൻ' എന്ന നോവലും തമ്മിൽ പ്രമേയസാമ്യമുണ്ടെന്ന ആരോപണമാണ് അടുത്തിടെ ചർച്ചയായത്. എന്നാൽ 'കലാച്ചി'യുടെ ഖണ്ഡശഃ പ്രസിദ്ധീകരണം 2020-ൽ ആരംഭിച്ചതാണെന്നും പിന്നീട് വന്ന കൃതിയിൽ നിന്നുള്ള ആശയമോഷണ ആരോപണം അടിസ്ഥാനരഹിതമാണെന്നും മീര നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
