ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ വിതരണം ചെയ്യേണ്ട 65,000 കിലോ റേഷൻ അരി കാണാതായ സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടർ തുടരന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിലെ റേഷൻ കടകളിൽ അരി സ്റ്റോക്കില്ലാത്തതിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കർശന നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
സിവിൽ സപ്ലൈസ് വകുപ്പും സഹകരണ വകുപ്പ് രജിസ്ട്രാറുമാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുക. ഗിരിജൻ സൊസൈറ്റിയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറി നടത്തിയെന്നാണ് ഉയരുന്ന പ്രധാന പരാതി.
ഇടമലക്കുടിയിലെ വിവിധ ഊരുകളിൽ അരി ലഭിക്കാത്ത സാഹചര്യം പലതവണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ വിതരണക്കാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി.എം. ആര്യ അറിയിച്ചു. ദുർഘടമായ പാതകളിലൂടെ തലച്ചുമടായി എത്തിക്കേണ്ട അരി വഴിമധ്യേ മറിച്ചുവിറ്റതാണോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഗോത്ര വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയമായതിനാൽ അടിയന്തരമായി അരി വിതരണം പുനഃസ്ഥാപിക്കാനും നിർദ്ദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
