തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരനായ രേഷ് ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ട കമ്മീഷൻ ജയിൽ വകുപ്പ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ മാസം 26ന് വിയ്യൂർ സബ് ജയിലിൽ കുഴഞ്ഞുവീണ രേഷ് ബാബു ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൃശൂർ ടൗണിൽ നടന്ന പിടിച്ചുപറി കേസിൽ പ്രതിയായതിനെ തുടർന്നാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നത്.
അതേസമയം, ജയിലിൽ വെച്ച് രേഷ് ബാബുവിന് മർദനമേറ്റതായി ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കണ്ടപ്പോൾ മുഖത്തും ചുണ്ടുകളിലും വീക്കം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തെക്കുറിച്ച് ജയിലധികൃതർ നൽകിയ വിശദീകരണത്തിലും സംശയങ്ങളുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
