തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, കേരളത്തില്‍ കഠിനമായ ചൂട് തുടരുന്നു. മഴ പെയ്യേണ്ട സെപ്റ്റംബര്‍ മാസത്തില്‍ കനത്ത വെയില്‍ കാരണം പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം സാധാരണ ലഭിക്കേണ്ട അന്തരീക്ഷ താപനിലയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂടാണ് നിലവില്‍ അനുഭവപ്പെടുന്നത്.
പുലര്‍ച്ചെയുള്ള താപനിലയിലും രണ്ട് ഡിഗ്രിയോളം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് 75 മുതല്‍ 90 ശതമാനം വരെ ഉയര്‍ന്നതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റിക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. പുനലൂരില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നപ്പോള്‍ പാലക്കാട്ട് 34.4 ഡിഗ്രിയും മിക്ക ജില്ലകളിലും 32 ഡിഗ്രിക്ക് മുകളിലുമായിരുന്നു താപനില. ജൂലൈ മാസത്തിലും സമാനമായ രീതിയില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കേണ്ടി വന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
പസിഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ശക്തമായതാണ് കാലവര്‍ഷം ദുര്‍ബലമാകാനും ചൂട് ക്രമാതീതമായി ഉയരാനും പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബര്‍ 23-ഓടെ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേര്‍മുകളില്‍ എത്തുന്നതും മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശവും സൂര്യരശ്മികളുടെ തീക്ഷ്ണത വര്‍ധിപ്പിക്കുന്നു. ഈ സീസണില്‍ ലഭിക്കേണ്ട 1806.4 മില്ലീമീറ്റര്‍ മഴയ്ക്ക് പകരം ഇതുവരെ 1371.6 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
ഉയര്‍ന്ന ചൂട് കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമവും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും കെ.എസ്.ഇ.ബിക്ക് കടുത്ത വെല്ലുവിളിയാകുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രികാല വൈദ്യുതി നിയന്ത്രണം തുടരാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതരായിരിക്കുകയാണ്. വരും ദിവസങ്ങളിലും ചൂട് ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവരും തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
