എറണാകുളം: പാതിവില ഓഫർ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ അനന്തു കൃഷ്ണനും കെ.എൻ. ആനന്ദകുമാറും പ്രധാന പ്രതികളാണ്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള കമ്പനികളും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കലൂരിലെ പി.എം.എൽ.എ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അനന്തു കൃഷ്ണന്റെ 4.5 കോടിയോളം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ജയിലിലെത്തി ഇയാളെ ഇഡി ചോദ്യം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന വ്യാജ വാഗ്ദാനവും, ലാപ്ടോപ്പുകൾ, തയ്യൽ മെഷീനുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവ പാതിവിലയ്ക്ക് ലഭ്യമാക്കാമെന്ന വിശ്വാസം സൃഷ്ടിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആയിരം കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം കേസുകൾ ഇതിനകം പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 ഫെബ്രുവരി 15-ന് തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചതായും കണ്ടെത്തി. ‘സായി ഗ്രാമം ട്രസ്റ്റ്’ എന്ന പേരിൽ പ്രവർത്തിച്ച ട്രസ്റ്റിന്റെ ചെയർമാനായിരുന്നു കെ.എൻ. ആനന്ദകുമാർ. അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവർ മറ്റ് അംഗങ്ങളായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
