ഡൽഹി: ഊട്ടോളി രാമൻ എന്ന ആനയെ കേരള സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. നിലവിൽ ആനയെ കൈവശം വെച്ചിരിക്കുന്ന ഊട്ടോളി കൃഷ്ണൻകുട്ടിയിൽ നിന്ന് ആനയെ ഏറ്റെടുത്ത് സർക്കാർ റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റാനാണ് കോടതി നിർദേശം നൽകിയത്.
ആനയെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ കൃഷ്ണൻകുട്ടി പിഴ അടയ്ക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
ഊട്ടോളി രാമന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം വർഷങ്ങളായി വിവിധ കോടതികളിൽ തുടരുകയാണ്. മാതാ അമൃതാനന്ദമയി മഠത്തിൽ ‘മധു’ എന്ന പേരിൽ ഉണ്ടായിരുന്ന ആനയാണ് പിന്നീട് ഊട്ടോളി രാമൻ എന്ന പേരിൽ അറിയപ്പെട്ടത്.
ആനയുടെ പരിപാലനം ഏറ്റെടുത്ത കൃഷ്ണൻകുട്ടി പിന്നീട് ആനയെ മഠത്തിന് തിരിച്ചുനൽകാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് മാതാ അമൃതാനന്ദമയി മഠം നിയമനടപടികളിലേക്ക് കടന്നത്. തുടർന്ന് ആനയുടെ ഉടമസ്ഥത സംബന്ധിച്ച കേസ് കോടതികളിൽ തുടരുകയായിരുന്നു.
കേസിന്റെ ഭാഗമായി ആനയുടെ ആരോഗ്യനില സംബന്ധിച്ച് വനംവകുപ്പ് അധികൃതരിൽ നിന്ന് സുപ്രീംകോടതി റിപ്പോർട്ട് തേടിയിരുന്നു. അതേസമയം, ആനയെ വാണിജ്യപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു.
എന്നാൽ കോടതി വിലക്ക് നിലനിൽക്കുന്നതിനിടയിലും ആനയെ ഉത്സവങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുപ്പിച്ചുവെന്ന് ആരോപിച്ച് മാതാ അമൃതാനന്ദമയി മഠം സുപ്രീംകോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ ഹർജിയിലാണ് മഠം ഈ ആരോപണം ഉന്നയിച്ചത്.
ഹർജി പരിഗണിച്ച സുപ്രീംകോടതി, കൃഷ്ണൻകുട്ടിക്കെതിരെ പിഴ ചുമത്തുകയും ആനയെ അദ്ദേഹത്തിന്റെ കസ്റ്റഡിയിൽ നിന്ന് മാറ്റി കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.
ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് അന്തിമമായി തീർപ്പാകുന്നതുവരെ ഊട്ടോളി രാമനെ കേരള സർക്കാർ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
