മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിൽ പ്രതിഷേധം കടുക്കുന്നു. പുതുപൊന്നാനി 44-ാം വാർഡിൽ 'സഖാക്കൾ' എന്ന പേരിൽ ഉയർന്ന ഫ്ലെക്സ് ബോർഡുകൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
"അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവരല്ല, ഇത്തവണ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക് (NOTA)" എന്നാണ് ഫ്ലെക്സിലെ ആഹ്വാനം. ജനശബ്ദം അവഗണിക്കുന്ന പ്രസ്ഥാനങ്ങൾ പരാജയപ്പെടേണ്ടി വരുമെന്ന താക്കീതും ഇതിലുണ്ട്.
വി.എസ്. അച്യുതാനന്ദന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്ലെക്സ് ഉയർന്നിരിക്കുന്നത്. ഒരാൾക്ക് തന്നെ എല്ലാ പദവികളും നൽകുന്നതിനെതിരെയാണ് പ്രധാനമായും വിമർശനം ഉയരുന്നത്. പിഎസ്‌സി മുൻ ചെയർമാൻ കൂടിയായ സക്കീറിനെ സ്ഥാനാർത്ഥിയാക്കിയത് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്.
വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് പാർട്ടി വിശദീകരിക്കുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ പ്രതിഷേധം തണുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നേരത്തെയും സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മണ്ഡലത്തിൽ പരസ്യ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 1278 വോട്ടിന്റെ മുന്‍തൂക്കം പൊന്നാനിയിൽ യുഡിഎഫിനുണ്ട്. മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ നാല് എണ്ണത്തില്‍ യുഡിഎഫിനും രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനുമാണ് ഭരണം. തങ്ങളുടെ കോട്ടയായ പൊന്നാനി നഗരസഭ കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 53 വാര്‍ഡുകളില്‍ 30ല്‍ എല്‍ഡിഎഫ് വിജയിച്ചു. 18 സീറ്റുകളില്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും വിജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
