കൊച്ചി: കിഴക്കമ്പലത്തെ പഴങ്ങനാടുള്ള ലയൺസ് ജംഗിൾ പാർക്കിൽ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം മരിച്ച സംഭവത്തിൽ പാർക്ക് ഉടമകൾക്കും അധ്യാപകർക്കുമെതിരെ നടപടി ശക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പാർക്കിന്റെ ഉടമകളെയും കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആറ് അധ്യാപകരെയും പ്രതിചേർക്കാനാണ് തീരുമാനം.
പാർക്ക് അനധികൃതമായി നിർമിച്ചതാണെന്ന കണ്ടെത്തലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പാർക്ക് ഉടമകൾക്കെതിരെ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം.
പാലാരിവട്ടത്തെ ഒരു പ്രീ-സ്കൂളിലെ വിദ്യാർഥിയായിരുന്ന ആദം, സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം വിനോദയാത്രയുടെ ഭാഗമായാണ് പാർക്കിലെത്തിയത്. ഉച്ചഭക്ഷണ സമയത്ത് അധ്യാപകരുടെ ശ്രദ്ധയിൽ നിന്ന് മാറിയ കുട്ടി ബോട്ട് സവാരിക്കായി നിർമിച്ചെങ്കിലും പണി പൂർത്തിയാകാത്ത വെള്ളച്ചാലിൽ വീഴുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ലെന്നതും ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നു. പിന്നീട് പാർക്കിന്റെ പിൻഭാഗത്തുള്ള വെള്ളച്ചാലിൽ നിന്ന് കുട്ടിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പാർക്കിന്റെ ലൈസൻസ് നടപടികളിലും വിവാദം ഉയർന്നിട്ടുണ്ട്. ലൈസൻസിന് അപേക്ഷ നൽകിയിരുന്നുവെന്നും ലൈസൻസ് ആവശ്യമില്ലെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചതെന്നുമുള്ള ആരോപണവും അതിനെതിരായ വിശദീകരണവും നേരത്തെ പുറത്തുവന്നിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലാണെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
