മഞ്ചേരി: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരവുമായി മൂന്നംഗ ലഹരിക്കടത്ത് സംഘത്തെ മഞ്ചേരി പൊലീസ് പിടികൂടി. മലപ്പുറം, വയനാട് സ്വദേശികളായ യുവാക്കളാണ് 12.800 കിലോഗ്രാം എംഡിഎംഎയുമായി അതിര്‍ത്തിയില്‍ വച്ച് വലയിലായത്. സംസ്ഥാന പൊലീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ടൗണിന് സമീപത്തു വച്ചാണ് സാഹസികമായി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 100 ഗ്രാമോളം എംഡിഎംഎയുമായി ആറംഗ സംഘം പിടിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള വന്‍ ലഹരി ശൃംഖലയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.
തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് സംഘം, തമിഴ്‌നാട് കേന്ദ്രീകരിച്ച് വലിയ തോതില്‍ ലഹരിവ്യാപാരം നടത്തുന്ന പ്രധാന കണ്ണികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ശേഖരിച്ചു. കോയമ്പത്തൂര്‍, പഴനി, കൊടൈക്കനാല്‍ തുടങ്ങിയ വിനോദസഞ്ചാര-വ്യവസായ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രധാന ഇടപാടുകള്‍ നടന്നിരുന്നത്. തിരക്കേറിയ ഈ നഗരങ്ങളില്‍ വച്ച് ഇടനിലക്കാര്‍ മുഖേന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ലഹരിവില്‍പന.
അന്വേഷണ സംഘത്തെപോലും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു സംഘത്തിന്റെ ലഹരി കടത്ത്. ആഡംബര വാഹനങ്ങളുടെ ഡോര്‍ പാഡുകള്‍ക്കുള്ളില്‍ സജ്ജമാക്കിയ രഹസ്യ അറകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. 100 ഗ്രാം മുതല്‍ 500 ഗ്രാം വരെ തൂക്കം വരുന്ന ചെറിയ കവറുകളിലാക്കി സുരക്ഷിതമായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
ദിവസങ്ങളോളം തമിഴ്‌നാട്ടിലെ ഇടത്താവളങ്ങളും ഇടനിലക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂരില്‍ വച്ച് കാറടക്കം പ്രതികളെ പൊലീസ് വലയിലാക്കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
