തിരവനന്തപുരം: രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റ് ഓര്‍ഗനൈസേഷന്‍), പ്രതിരോധ മേഖല എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള 31 ജി.ബി ഡേറ്റ ചോര്‍ന്നതായി സംശയം. ഡി.ആര്‍.ഡി.ഒയുടെ നിര്‍ണായക രേഖകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായി തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അലിബൈ ഗ്ലോബല്‍ ത്രെട്ട് ഇന്റലിജന്‍സ് ഗ്രൂപ്പ് എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് കണ്ടെത്തിയത്.
ഏകദേശം 8000 ഡോളറിനാണ് ഈ ഡേറ്റ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതില്‍ മിസൈല്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ വിവരങ്ങളുണ്ടെന്നാണ് ഡേറ്റ പുറത്തുവിട്ടവരുടെ അവകാശവാദം. ചോര്‍ന്ന വിവരങ്ങളുടെ ആധികാരികത തെളിയിക്കുന്നതിനായി മൂന്ന് പി.ഡി.എഫ് പേജുകള്‍ അടങ്ങിയ സാംപിള്‍ രേഖകളും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ ഒപ്പുകളും ഔദ്യോഗിക അനുമതിപത്രങ്ങളും അടങ്ങിയതാണ് ഈ സാംപിളുകള്‍. നിയന്ത്രിതമായി മാത്രം കൈമാറുന്ന അതിരഹസ്യ വിവരങ്ങളാണ് ഇവയിലുള്ളതെന്നും അലിബൈ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ഈ ഡേറ്റ ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നുണ്ടെന്നാണ് നിഗമനം. സ്ഥാപനം പതിവായി നടത്തുന്ന ഡാര്‍ക്ക് വെബ് സ്‌കാനിങ്ങിനിടെ എന്‍ക്രിപ്റ്റഡ് ഹാന്‍ഡില്‍ വഴിയാണ് ഈ ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് വിഷയം ഉടനടി ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. അതേസമയം പ്രചരിക്കുന്ന രേഖകള്‍ പൂര്‍ണ്ണമായും യഥാര്‍ത്ഥമാണോ എന്ന് ഉറപ്പിക്കാന്‍ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തില്‍ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും സമാനമായ രീതിയില്‍ ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വേള്‍ഡ് ലീക്‌സ് എന്ന റാന്‍സംവേര്‍ സംഘമാണ് അന്ന് ഡേറ്റ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഡി.ആര്‍.ഡി.ഒയുടെ വിവരങ്ങളും ചോര്‍ന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇത് രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ മേഖലയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
