തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽപ്പെട്ട മെന്റർ അധ്യാപകരെ ജോലിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ പഠന പുരോഗതിക്കും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി നടപ്പാക്കിയ പദ്ധതിയെ തകർക്കുന്നതാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി സേവനമനുഷ്ഠിച്ചിരുന്ന 308 മെന്റർ അധ്യാപകരെയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഗോത്രബന്ധു പദ്ധതിയുടെ ഭാഗമായി പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്നതിനായി നിയമിച്ച അധ്യാപകരാണ് ഇവർ. ഇവരെ തിരിച്ചെടുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ടിടിസി, ബിഎഡ് യോഗ്യതയുള്ള ആദിവാസി യുവാക്കളെ ഉൾപ്പെടുത്തി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയായിരുന്നു മെന്റർ അധ്യാപക നിയമനം. ആദിവാസി വിദ്യാർഥികളുമായി അവരുടെ ഭാഷയിൽ ആശയവിനിമയം നടത്തി പഠന പിന്തുണ നൽകാൻ പദ്ധതിയിലൂടെ സാധിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമ്പത് വർഷത്തോളമായി സേവനമനുഷ്ഠിച്ച നിരവധി അധ്യാപകർക്ക് ജോലി നഷ്ടമായതോടെ ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തിരിച്ചടിയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനൊപ്പം ഗോത്രവിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കിയ പദ്ധതിയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങിയ പിന്നാക്ക ഗോത്രവിഭാഗങ്ങളിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്ന സാഹചര്യത്തിലാണ് ജോലി നഷ്ടമായതെന്നും പിണറായി വിജയൻ വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
