തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ കോൺഗ്രസിൽ വിമത ശല്യം ശക്തമായതായി റിപ്പോർട്ട്. വിവിധ ജില്ലകളിൽ നേതൃത്വത്തെ വെല്ലുവിളിച്ച് നേതാക്കൾ സ്വതന്ത്ര മത്സരത്തിനൊരുങ്ങിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
സിപിഐഎം വിട്ട് വന്നവരെ പിന്തുണയ്ക്കുന്ന പാർട്ടി നിലപാടിനെതിരെയാണ് പ്രധാനമായും എതിർപ്പ് ഉയരുന്നത്. കണ്ണൂർ, പട്ടാമ്പി മേഖലകളിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിറയിൻകീഴിൽ കോൺഗ്രസ് വിമതനായ ബി. എസ്. അനൂപ് ബിജെപി സ്ഥാനാർത്ഥിയാകുകയും ചെയ്തു.
അതേസമയം ജോസഫ് വാഴക്കനും ദീപ്തി മേരിയും അനുനയപ്പെട്ടപ്പോൾ എൽദോസ് കുന്നപ്പിള്ളി ഇപ്പോഴും പ്രതിഷേധത്തിൽ തുടരുകയാണ്. സ്ഥാനാർഥി നിർണയത്തിൽ പ്രതീക്ഷകൾ നഷ്ടമായതോടെയാണ് യൂത്ത് കോൺഗ്രസും കെപിസിസിയിലെ ഒരു വിഭാഗവും തുറന്ന വിമത നിലപാടുമായി രംഗത്തെത്തിയത്.
കണ്ണൂരിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ വിമതർ തീരുമാനിച്ചിരിക്കുകയാണ്. തളിപ്പറമ്പിൽ ടി. കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജിൽ മോഹൻ മത്സരത്തിനിറങ്ങും. പയ്യന്നൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് സ്ഥാനാർഥിയാകും. സിപിഐഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാടാണ് ഇവരെ പ്രകോപിപ്പിച്ചത്.
തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കെപിസിസി അംഗം കൊയ്യം ജനാർദ്ദനനും തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചു. ഏറ്റുമാനൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജോസഫ് വാഴക്കൻ സ്വതന്ത്ര മത്സരത്തിനൊരുങ്ങുകയാണ്. പ്രചാരണ സാമഗ്രികൾ തയ്യാറാക്കിയ ശേഷമാണ് സീറ്റ് നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം പോസ്റ്ററുകളും ആയിരക്കണക്കിന് ഫ്ലെക്സുകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. തഴയപ്പെട്ടാലും കോൺഗ്രസിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിൽ പട്ടാമ്പി സീറ്റിനെ ചൊല്ലിയും തർക്കം രൂക്ഷമാണ്. ടി. പി. ഷാജിയെ സ്ഥാനാർഥിയാക്കിയതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. സാധാരണ പ്രവർത്തകരുടെ വികാരം മാനിക്കാത്ത തീരുമാനമാണിതെന്ന വിമർശനവും ഉയരുന്നു. റിയാസ് മൂക്കൊലിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫിയും മത്സരത്തിനിറങ്ങും.
ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ബി. എസ്. അനൂപ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അനൂപ് ഇത്തവണ എൻഡിഎ സ്ഥാനാർഥിയാകും. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ നിലപാട് ഇപ്പോഴും നിർണായകമാണ്. അനുനയശ്രമങ്ങൾ ഫലിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് സാധ്യത. വിവിധ ജില്ലകളിലായി സീറ്റ് നിഷേധത്തെ തുടർന്നുള്ള പ്രതിഷേധവും അമർഷവും തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
