തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പേ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാകണമെന്ന വിഷയത്തില്‍ പൊതു ചര്‍ച്ച ഒഴിവാക്കണമെന്ന നിലപാട് പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളില്‍ ശക്തമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചില നേതാക്കള്‍ വിശദീകരിക്കുന്നു. ഇതേസമയം, വിവിധ ഗ്രൂപ്പുകള്‍ അണിയറയില്‍ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. എംഎല്‍എമാരുടേയും എഐസിസിയുടേയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമം തുടരുകയാണ്.
90 സീറ്റിലധികം വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ ഫലം പുറത്തുവരുന്നതിന് മുന്‍പേ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി അവകാശവാദങ്ങളും ചര്‍ച്ചകളും ശക്തമായിട്ടുണ്ട്. എറണാകുളത്തുനിന്നുള്ള നേതാവിന് അവസരം ലഭിക്കണമെന്ന അഭിപ്രായമാണ് ആദ്യമായി ഉയര്‍ന്നത്.
ഇതിന് പിന്നാലെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും വിവിധ പേരുകള്‍ ചര്‍ച്ചയിലുണ്ടാകുന്നത് സ്വാഭാവികമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം, അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കി ഏകകണ്ഠമായ തീരുമാനം എടുക്കണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രശ്നങ്ങളില്ലാതെ നേതൃത്വത്തെ തീരുമാനിക്കാമെന്ന ആത്മവിശ്വാസവും കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
