പാലക്കാട്: സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്‌വെയർ അഴിമതി നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങളിൽ യാതൊരു വസ്തുതയും ഇല്ലെന്നും എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് എൽഡിഎഫിനെ കുടുക്കുകയാണ് ലക്ഷ്യം. നാടിന്റെ വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രമാണിത്,” എന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല നുണ പറയാൻ മത്സരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് 4,415 സഹകരണ സ്ഥാപനങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതിന് 2021ൽ ടെൻഡർ പ്രകാരം ഏകദേശം 206 കോടി രൂപയ്ക്ക് ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) ന് ലെറ്റർ ഓഫ് ഇന്റന്റ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ 2024 ഒക്ടോബറിൽ കമ്പനി പദ്ധതിയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കേണ്ടിവന്നതായും പറഞ്ഞു.
2025 മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചു. ഹൈലെവൽ കമ്മിറ്റിയുടെ പരിശോധനയും നിയമവകുപ്പിന്റെ അനുമതിയും ലഭിച്ചശേഷമാണ് നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പദ്ധതിയിൽ ഡാറ്റയും സോഴ്‌സ് കോഡും സർക്കാർ ഉടമസ്ഥതയിൽ നിലനിൽക്കുന്നതാണ് പ്രധാന പ്രത്യേകത. ഹൈക്കോടതിയും ടെൻഡർ നടപടികൾ തുടരാൻ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
