തൃശൂർ: ചാലക്കുടി സമ്പാളൂരിൽ പള്ളിയിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പള്ളി വികാരിയുടെ ഇടപെടലിൽ സുരക്ഷിതമായി താഴെയിറക്കി. മണിക്കൂറുകളോളം നാട്ടുകാരെയും വിശ്വാസികളെയും ആശങ്കയിൽ ആഴ്ത്തിയ സംഭവമാണ് ചൊവ്വാഴ്ച ഉച്ചയോടെ സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർത്ഥാടന കേന്ദ്രത്തിൽ നടന്നത്.
ചേർത്തല സ്വദേശിയായ പ്രിൻസ് (42) ആണ് പള്ളിയുടെ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ബഹളം കേട്ട് നാട്ടുകാരും വിശ്വാസികളും സ്ഥലത്ത് തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസ്, ഫയർഫോഴ്‌സ് സംഘം എന്നിവർ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഫലിച്ചില്ല.
ഇതിനിടെ രൂപതയുടെ യോഗത്തിൽ പങ്കെടുക്കാനായി പുറത്തുപോയിരുന്ന പള്ളി വികാരി ഫാ. ജോൺസൺ പങ്കേത്ത് വിവരം അറിഞ്ഞ് പള്ളിയിലെത്തി. തുടർന്ന് ടെറസിന് മുകളിലെത്തി യുവാവുമായി നേരിട്ട് സംസാരിച്ചു. ആദ്യം വഴങ്ങാതിരുന്ന യുവാവ്, വികാരിയുടെ സ്നേഹപൂർവമായ ഇടപെടലിനും ഉപദേശങ്ങൾക്കും ഒടുവിൽ വഴങ്ങി താഴെയിറങ്ങുകയായിരുന്നു.
വികാരിയുടെ കൈപിടിച്ചാണ് യുവാവ് താഴെയിറങ്ങിയത്. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേർത്തല സ്വദേശിയായ പ്രിൻസ് എങ്ങനെ ഇവിടെ എത്തി എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
