തിരുവനന്തപുരം: സംരക്ഷിത ജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി വനംവകുപ്പ് ഓഫീസിൽ കീഴടങ്ങിയതായി റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 3:30ഓടെ പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിലാണ് അദ്ദേഹം ഹാജരായത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ കസേര നൽകിയെങ്കിലും “പ്രതിയായതിനാൽ തറയിൽ ഇരുന്നോളാം” എന്നാണ് ശശി പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനാൽ ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് അറസ്റ്റ് ഉണ്ടാകില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഫെബ്രുവരി 28നാണ് വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയിൽ അടിച്ച് കൊന്നതെന്നാണ് കേസ്. എന്നാൽ താൻ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും അത് മരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതാണെന്നുമായിരുന്നു ശശിയുടെ വിശദീകരണം.
“വണ്ടി കയറി ചത്തുകിടന്ന മുള്ളൻപന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കുകയായിരുന്നു. പ്രദേശത്ത് മുള്ളൻപന്നികളുടെ ശല്യം കൂടുതലാണ്,” എന്നും ശശി പ്രതികരിച്ചിരുന്നു. വീടിനകത്ത് കയറിയതിനാൽ ആക്രമണം ഉണ്ടാകുമെന്ന ഭയത്താലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻപന്നി. ഈ നിയമപ്രകാരം ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റമാണ് ഇത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുള്ളൻപന്നി തലയ്ക്കേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തലച്ചോറിനും ക്ഷതമേറ്റിരുന്നു. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടിയേറ്റ് തല പൊട്ടിപ്പിളർന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
