തിരുവനന്തപുരം: ബിജെപിക്ക് കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഒരു സംസ്ഥാന നേതാവ് 38 ലക്ഷം രൂപയുടെ വായ്പ ഒറ്റത്തവണയായി തിരിച്ചടച്ചതിന്റെ രേഖകൾ പുറത്തുവന്നതായി റിപ്പോർട്ട്.
രണ്ട് തവണയായി എടുത്തിരുന്ന 38 ലക്ഷം രൂപയുടെ വായ്പ വർഷങ്ങളായി കുടിശ്ശികയിലായിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഒരേ ദിവസം അടച്ചുതീർത്തുവെന്നാണ് വിവരം. ഈ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ബിജെപി പ്രവർത്തകൻ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയെ തുടർന്നാണ് പാർട്ടി ആഭ്യന്തര അന്വേഷണവും ഓഡിറ്റും നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടിൽ വ്യാപക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. പാർട്ടി കൊടി, ചിഹ്നം വിതരണം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങി വിവിധ മേഖലകളിൽ വ്യാജ ചെലവുകൾ കാണിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.
സൗജന്യമായി ലഭിച്ച പാർട്ടി കൊടിയുടെയും ചിഹ്നത്തിന്റെയും പേരിൽ പോലും വ്യാജ ബില്ലുകൾ സമർപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, മറ്റൊരു സംസ്ഥാന നേതാവ് തെരഞ്ഞെടുപ്പിന് പിന്നാലെ 40 ലക്ഷം രൂപയുടെ സഹകരണ ബാങ്ക് വായ്പ തിരിച്ചടച്ചതായും, സോഷ്യൽ മീഡിയ ചുമതല വഹിച്ചിരുന്ന ഒരാൾ 17 ലക്ഷം രൂപ വിലവരുന്ന കാർ പൂർണമായും പണമായി വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേന്ദ്ര നേതൃത്വം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
