ന്യൂഡല്‍ഹി/തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയത്.
തലസ്ഥാനത്ത് എ.ജി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. രാത്രി വൈകിയും ലോക്ഭവനിലേക്ക് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് തുടരുകയാണ്. റെയില്‍വേ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ് തടഞ്ഞപ്പോള്‍, ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഞ്ചിനാട് എക്‌സ്പ്രസ് ഉപരോധിച്ചു. കൊച്ചിയില്‍ ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ് എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രതിഷേധ പ്രകടനം നടന്നു.
വടക്കന്‍ കേരളത്തിലും പ്രതിഷേധം ഇരമ്പി. കോഴിക്കോട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ചു. തുടര്‍ന്ന് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വയനാട് കല്‍പ്പറ്റയില്‍ പ്രവര്‍ത്തകര്‍ പ്രധാന പാത ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നുഹ്മാന്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് വിമാനത്താവള കവാടത്തിന് സമീപം പോലീസ് തടഞ്ഞു. സമരം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
